ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലുമായി ഈ കഥയിലെ കഥാപാത്രങ്ങൾക്ക് സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രം.
ഫ്ലാഷ് ബാക്: ഒരു പാട് ഒരു പാട് ഒരു പാട് വർഷങ്ങൾക്ക് മുൻപ് - ഒരു യാഹൂ മെസ്സഞ്ചർ ചാറ്റ്
ഞാ: ഉച്ചക്കെന്തെങ്കിലും കഴിച്ചോ?
അ: ഇല്ല, കുറച്ചു കൂടി കഴിഞ്ഞിട്ടാവട്ടെ
ഞാ: ഇങ്ങനെ തോന്നിയ നേരത്തൊക്കെ കഴിച്ചാൽ ആരോഗ്യം മോശമാകും. സമയത്തിന് നല്ല ആഹാരം കഴിക്കണം. പോയി കഴിച്ചിട്ട് വാ. എന്നിട്ടാവാം ബാക്കി വർത്തമാനം.
രാത്രി വീണ്ടും
ഞാ: രാത്രിയെന്താ കഴിച്ചത്?
അ: കെ. എഫ്. സി ചിക്കൻ
ഞാ: അതൊന്നും ഡിന്നർ ആയി കൂട്ടാൻ പറ്റില്ല. പോയി നല്ലോണം വല്ല ചോറോ ചപ്പാത്തിയോ കഴിച്ചിട്ട് വാ.
ഫാസ്റ്റ് ഫോർവേഡ്: കാലം ഇത്തിരി കൂടി മുൻപോട്ട്
രാവിലെ ഉണർന്നാൽ അയാൾക്ക് വിശപ്പ് തുടങ്ങും. ഉച്ചക്ക് വിശക്കും വൈകീട്ട് വിശക്കും, രാത്രിയും വിശക്കും. അവൾ എല്ലാ നേരവും എന്തെങ്കിലും ഒക്കെ തട്ടിക്കൂട്ടി കൊടുക്കും. ചിലപ്പോ ഉപ്പ്മാവ്, ചിലപ്പോ ദോശയും പഞ്ചസാരയും, ചിലപ്പോ ചോറും മോര് കാച്ചിയതും.. അങ്ങനെ അങ്ങനെ
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അയാൾ ഫോൺ തുറക്കും, എന്നിട്ട് ഫേസ്ബുക് ഫീഡിലെ ചൂടുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. അവരുടെ അപ്പൂപ്പന്മാർ ചാരുകസേരയിലിരുന്ന് പത്ര വാർത്തകൾ ചർച്ച ചെയ്തത് പോലെ. ഇപ്പൊ പക്ഷെ പത്രത്തിന് പകരം മൊബൈൽ ഫോൺ ആണ്. ചാര് കസേരയിലെ ഇരിപ്പിന് പകരം ചമ്രം പടിഞ്ഞ് കട്ടിലിലാണ് ഇരിപ്പ്.
അവൾക്ക് ഫെമിനിസ്റ്റ് ആയ അയാളുടെ പുരോഗമന ആശയങ്ങളൊന്നും ദഹിക്കില്ല. ഇനി അയാൾക്ക് രാത്രി വിശക്കുമ്പോൾ എന്തുണ്ടാക്കാൻ എന്ന ആലോചനയിലാവും അവൾ. അല്ലെങ്കിൽ വൃത്തികേടായി കിടക്കുന്ന ടോയ്ലറ്റ്, വീട്, കുഞ്ഞിന്റെ തുണികൾ എല്ലാം അവളെ അലട്ടിക്കൊണ്ടിരുന്നു.
ഏതു നേരവും വെറുപ്പ് തോന്നും വിധമുള്ള ടെൻഷൻ ആണ് അവൾക്ക്.
ദിനേശ് ശങ്കരനാരായണൻ, മുളക് പെണ്ണ്, നിരുപമ കോങ്ങാട്, ശ്രീഹരി ശിവരാമൻ - അങ്ങനെ അങ്ങനെ കുറെ സോഷ്യൽ മീഡിയ സിംഹങ്ങളുടെ പേരുകൾ അയാളിലൂടെ അവൾ കേട്ടു.
നിർഭയ ദാരുണമായി ഗാംഗ് റേപ്പ് ചെയ്യപ്പെട്ട നാളുകളിലൊന്നിൽ അയാൾ വീണ്ടും ഭക്ഷണ ശേഷം ഫോൺ തുറന്നു. അയാൾ അയാളുടെ പുരോഗമന ചിന്തകൾ ഉറക്കെ പറയാൻ തുടങ്ങി.
അവൾക്ക് ദേഷ്യം വന്നു - ഒന്ന് നിർത്തുന്നുണ്ടോ, രാവിലെ തന്നെ തുടങ്ങും ഓരോ വിഷയങ്ങൾ എടുത്തോണ്ട് വരും, മനുഷ്യനെ വെറുപ്പിക്കാൻ
അയാൾക്കും ദേഷ്യം വന്നു - ലോകത്ത് നടക്കുന്നതൊന്നും നീ അറിയേണ്ട, ഇങ്ങനെ വീട്ടിനകത്തൊരു പണിയുമില്ലാതെ ചടഞ്ഞു കൂടി ഇരുന്നാൽ മതി.
അവൾക്ക് ദേഷ്യം കൂടി വന്നു - ലോകത്ത് നടക്കുന്നതൊന്നും അറിയാത്തതല്ല. പെണ്ണുങ്ങളായാൽ കുറച്ച് ശ്രദ്ധിക്കണം. പാതിരാത്രിക്ക് അങ്ങോട്ടിറങ്ങി നടക്കുവല്ല വേണ്ടത്.
അയാളും വിട്ടില്ല - എന്ത് മോറൽ ഹൈ ഗ്രൗണ്ടിൽ നിന്നാണ് നീ ഇപ്പൊ ഇങ്ങനെ പ്രസംഗിക്കുന്നത്.
-- തർക്കം മുറുകി
കുറേ നേരം അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതിരുന്ന ശേഷം - പതിവ് പോലെ അവർ തമ്മിൽ തമ്മിൽ നോക്കി ചെറുതായി ചിരിച്ചു
അല്ലേൽ വേണ്ട - നമ്മളെ നേരിട്ട് ബാധിക്കാത്ത ഒരു പ്രശ്നത്തിന് വേണ്ടി നമ്മൾ എന്തിനാണ് വഴക്ക് കൂടുന്നത്
ഫാസ്റ്റ് ഫോർവേഡ് - വർഷങ്ങൾ പിന്നേം മുൻപോട്ട് - ഇന്നത്തെ കാലം
ഒരു ഞായറാഴ്ച ഉച്ചക്ക്, അവൾ: ഇന്ന് നമുക്കൊന്ന് പ്രെസ്റ്റീജിൽ പോണം. എനിക്ക് ദോശ കഴിക്കാനാഗ്രഹം. ഇഡ്ലി മടുത്തു. നമ്മുടെ നോൺസ്റ്റിക് ദോശ പാനോക്കെ കേടായി പോയി വീണ്ടും. രാവിലെ തന്നെ ദോശ ഒട്ടിപ്പിടിച്ചാൽ മനുഷ്യന്റെ ദിവസം പോവും.
അയാൾക്കും ഇഡ്ലി മടുത്തുവെന്ന് തോന്നുന്നു. ഷോപ്പിംഗ് പ്ലാനിന് എതിരൊന്നും അയാൾ പറഞ്ഞില്ല. എന്തായാലും പുതിയ നോൺ സ്റ്റിക് ദോശ പാൻ വീട്ടിലെത്തി.
തിങ്കളാഴ്ച രാവിലെ
അപ്പുവിന്റെ സ്കൂൾ ബസ് വന്ന് പോയത് കൊണ്ട് രാവിലത്തെ പരക്കം പാച്ചിലൊക്കെ കഴിഞ്ഞു.
അയാൾ ദോശ ഉണ്ടാക്കുന്നതിനിടയിൽ പറഞ്ഞു - പാൻ മാറ്റിയത് നന്നായി. ദോശ ഉണ്ടാക്കാനൊരു സുഖമുണ്ട്. അടിയിൽ പിടിക്കുന്നില്ല. പെട്ടെന്ന് അടർന്നു വരുന്നുണ്ട്.
അവൾ പറഞ്ഞു - വെറുതെയാണോ ഇന്നലെ തിരക്കിട്ടു പാൻ മാറ്റിയത്! ഇല്ലാച്ചാൽ നിങ്ങളോടു പാവം തോന്നി ഞാൻ ദോശ ഉണ്ടാക്കി തരേണ്ടി വന്നേനെ. ഇതിപ്പോ എനിക്ക് സമയം ലാഭമായി. എന്റെ ദോശ മാത്രം ഉണ്ടാക്കിയാ മതിയല്ലോ
എന്തോ ഓർത്തപ്പോൾ അവൾ വീണ്ടും പറഞ്ഞു - "അല്ലെടോ - ഓർമ്മയുണ്ടോ, പണ്ട് - അന്ന് ഞാൻ ഫെമിനിസ്റ്റ് ഒന്നും അല്ലായിരുന്നു. നിങ്ങൾക്ക് ദോശയൊക്കെ ഞാനാ ഉണ്ടാക്കിത്തന്നിരുന്നത്. ഇതിപ്പോ എന്ത് സൗകര്യം ഉണ്ടല്ലേ. നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാം, അതും ഇഷ്ടമുള്ളത്ര. എന്റെ സമയവും മെനക്കേടില്ല. എന്ത് സമാധാനം ഉണ്ട് ഇപ്പൊ, അല്ലെ?"
അയാൾക്ക് മറുപടി പറയാൻ കൂടുതൽ ആലോചിക്കേണ്ടി വന്നൊന്നുമില്ല - "അത്ര സമാധാനവും സുഖവുമൊന്നുമില്ല. എനിക്ക് പണ്ടത്തെ ആ ജീവിതം തന്നെയായിരുന്നു നല്ലത് ന്ന് തോന്ന്വാ"
അവൾ ചിരിയടക്കിവയ്ക്കാതെ അവൾക്ക് കഴിക്കാനുള്ള രണ്ട് ദോശ ചുട്ടെടുത്തു