Monday, 16 March 2026

"മീന്റെ വാലേൽ പൂമാല" - വായന അനുഭവം

ഇന്നലെ ഞാനൊരു കഥ വായിച്ചു. ഷനോജ് ആർ ചന്ദ്രൻ എഴുതിയ "മീന്റെ വാലേൽ പൂമാല"
കഥയെപ്പറ്റി എന്താ പറയാ? ഒരിക്കലും മറക്കാനിടയില്ലാത്തൊരു കഥ. മലയാളം വായിക്കാനിഷ്ടമുള്ളവർ വായിക്കേണ്ട ഒരു കഥ.
വായിക്കാനുള്ള സമയമില്ലാത്തോണ്ടാവും - എന്റെ വായന അധികവും ചെറുകഥകളിൽ ഒതുങ്ങിപ്പോകും. വായിച്ചതൊക്കെ പെട്ടെന്ന് മറക്കേം ചെയ്യും. പലവട്ടം അവിടേം ഇവിടേം എഴുതിയിട്ട പോലെ എം ടി യുടെ "നിന്റെ ഓർമയ്ക്ക്" എന്ന കഥയാണ് - വായിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നൊരു ചെറുകഥ.
ഒന്നുറപ്പാണ് - "മീന്റെ വാലേൽ പൂമാല" ഒരിക്കലും മറന്ന് പോവാത്തൊരു വായനയായിരിക്കും.
എഴുതിയ ഭാഷ, പശ്ചാത്തലം, കഥയിലെ പ്രണയം, കാമം, ദാമ്പത്യത്തിലെ സങ്കീർണതകൾ, പച്ചയായ ജീവിതങ്ങൾ, ഇല്ലെന്ന് നടിക്കുന്ന കേരളത്തിലെ ജാതി, കേരളത്തിന്റെ മറന്ന് തുടങ്ങിയ ചരിത്രം - എല്ലാം വെറും പതിനാല് താളുകളിലാണ് ഷനോജ് പറയുന്നത്.
നളിനിയുടേം ദാസനെയും, വിനീതയുടെയും ബിജുവിന്റെയും, പിന്നെ അവരുടെ കൂനിത്തള്ളയുടെയും കഥയുടെ അവസാന ഭാഗമായ "ദാസൻ നയിച്ച പ്രകടനം" വായിച്ച് തീരുമ്പോൾ - ഇത്ര ശക്തമായ കഥകൾ ഇങ്ങനെയും ഇന്നെഴുതാൻ കഴിയുമോ എന്നൊരു ചോദ്യമാണ് എന്റെ മനസ്സിൽ അവശേഷിച്ചത്.
കേരളത്തിന്റെയും മലയാളിയുടെയും രൂപവും ഭാവവുമെല്ലാം മാറുമ്പോഴും ഷനോജിന്റെ "മീന്റെ വാലേൽ പൂമാല" പോലുള്ള കഥകൾ ഇത് പോലെ കഥ പറച്ചിലിന്റെ മനോഹാരിത കൊണ്ടും, പറയാനുദ്ദേശിക്കുന്ന വിഷയത്തിന്റെ പ്രസക്തി കൊണ്ടും, അക്ഷരങ്ങൾ കൊണ്ട് കഥാകാരൻ വരച്ചിടുന്ന ദൃശ്യങ്ങൾ കൊണ്ടും നമ്മുടെ മനസ്സുകളിൽ ഇടം പിടിക്കും.
----------




-------------

കോളേജിലെ ഞങ്ങളുടെ ബേച്ചിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നത് കൊണ്ട് ഇത്തവണത്തെ നാട്ടിലേക്കുള്ള വരവിൽ പഴയ ഒരുപാട് സുഹൃത്തുക്കളെ പോയിക്കണ്ടിരുന്നു. അങ്ങനെയാണ് മനാസിനെയും കണ്ടത്. അങ്ങോട്ട് കൊടുക്കാൻ ഒന്നും കൊണ്ട് പോയില്ല. പക്ഷെ, ഇങ്ങോട്ടൊരു പുസ്തകം തന്നു - എന്തായാലും വായിക്കണമെന്ന് പറഞ്ഞ്. വായന നടക്കുമോ എന്നുറപ്പില്ലായിരുന്നു. ഇന്നലെ കണ്ണൂരിലേക്കുള്ള പാസഞ്ചർ യാത്രയിലാണ് "മീന്റെ വാലേൽ പൂമാല" വായിക്കുന്നത്.
വായിച്ച ഉടനെ പുസ്തകത്തിൽ ബാക്കിയുള്ള ആറ് കഥകളും കൂടി വായിച്ച് തീർക്കാൻ തന്നെയാണ് തോന്നിയത്. അതിനായി - "കാലൊടിഞ്ഞ പുണ്യാളൻ" എന്ന കഥ വായിക്കാൻ ഒരു ശ്രമവും നടത്തി. പക്ഷെ, പുസ്തകത്തിന്റെ താളുകൾ മറഞ്ഞിട്ടും, ലാലസൻ പോലീസ് കൂജയിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്ന ആ രംഗവും അയാള് കേട്ടറിഞ്ഞ നാട്ട് വാർത്തകളും മനസ്സിലങ്ങനെ തങ്ങി നിന്നത് കൊണ്ട് പുസ്തകത്തിലെ അടുത്ത കഥ വായിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

ഇന്നും പുസ്തകം തുറക്കാൻ ശ്രമിക്കുമ്പോ നിലാവുള്ള രാത്രിയിലെ മുഖം വ്യക്തമായിക്കാണാത്ത നളിനിയെയും ദാസനെയും മാത്രമാണ് കാണാൻ സാധിക്കുന്നത്. ബാക്കി വായിക്കാൻ ഇനിയുമൊരല്പം സമയമെടുക്കുമെന്ന് തോന്നുന്നു. പക്ഷെ, വായിക്കണം - എന്തായാലും.


No comments:

Post a Comment