ഈ കഴിഞ്ഞ ആഴ്ച്ച ഒരു കൊച്ച് കാര്യമുണ്ടായി. അതിനെക്കുറിച്ചാണീ പോസ്റ്റ്.
ഭാഗം ഒന്ന് - വേനലവധിക്കാലത്തെ മാനന്തവാടി യാത്രയും, അവിടത്തെ വീടും
പി ജി കഴിഞ്ഞ് വന്ന ശേഷം അച്ഛനൊരു ട്രാൻസ്ഫർ കിട്ടിയിരുന്നു. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്ക്. അന്ന് ഞങ്ങൾ താമസിക്കുന്നത് വയനാട്ടിലെ മുത്തങ്ങയ്ക്കടുത്തുള്ള കല്ലൂരിലായിരുന്നു. ആഴ്ചയിൽ രണ്ട് തവണ - ചൊവ്വയും വ്യാഴവും ആണെന്നാണോർമ - അച്ഛന് മാന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പോകണം. വയനാട്ടിൽ ഞങ്ങൾക്കധികം ബന്ധുക്കളില്ലെങ്കിലും മാന്തവാടിയിൽ അമ്മയുടെ ദേവുക്കുഞ്ഞമ്മയും കുടുംബവും താമസിച്ചിരുന്നു. അവിടെ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ പോയിരുന്നു. ദേവുക്കുഞ്ഞമ്മയുടെ മക്കളിൽ മൂത്തയാളായ മണിമാഷും, പിന്നെ ദിനേശ് മാഷും വീട്ടിൽ ഇടയ്ക്ക് വരികയും ചെയ്തിരുന്നു. മാനന്തവാടി പോവാൻ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു വഴിയിലൂടെ പോയാൽ ഒരു പുഴ മുറിച്ച് കടന്ന് വേണം അമ്മമ്മയുടെ വീട്ടിലെത്താൻ. കടത്ത് തോണിയിലുള്ള ആ യാത്ര കുട്ടിക്കാലത്ത് ഞങ്ങൾക്കൊരു കൗതുകമായിരുന്നു. ഒരു പാട് സ്ഥലമൊക്കെയുണ്ടായിരുന്ന ഒരു വലിയ വീടായിരുന്നു മാനന്തവാടിയിലേത്. അടുക്കള വീട്ടിന്റെ ബാക്കി ഭാഗങ്ങളിൽ നിന്നും ഒരല്പം വിട്ടിട്ടാണ്. വീട്ടിൽ നിന്ന് അടുക്കളയിലേക്ക് ഇറങ്ങുന്നയിടത്തെ വഴിയിലാണ് ഭക്ഷണം കഴിക്കുന്ന മുറി. ആ മുറിയിലെ ബെഞ്ചിലിരുന്ന് അമ്മാമ്മയുണ്ടാക്കുന്ന സ്വാദുള്ള ഭക്ഷണം കഴിക്കാൻ വലിയ ഇഷ്ടമായിരുന്നു ഞങ്ങൾക്ക്. അവിടത്തെ മേശമേൽ വെച്ചിരുന്ന തുറന്ന സ്റ്റീൽ പാത്രത്തിലെ ആവി പാറുന്ന പുട്ടായിരിക്കണം എന്നെ ഒരു പുട്ട് പ്രേമിയാക്കിയിരിക്കുക.
മാനന്തവാടി അമ്മമ്മയുടെ വീട്ടിൽ പോയി തിരികെ വരുമ്പോ അമ്മമ്മയുണ്ടാക്കുന്ന നെയ്പ്പായസം ഒരു വലിയ ടിഫിൻ ബോക്സിൽ അമ്മമ്മ ഞങ്ങൾക്ക് തന്നയയ്ക്കും. കറുത്ത ശർക്കരയിട്ട നെല്ലുകുത്തിയരിയിൽ ഉണ്ടാക്കുന്ന പായസം. ഒരാഴ്ചയോളം പിന്നെ ഞങ്ങൾക്ക് കുശാലാണ്. മണിമാഷിന് കൃഷിയിൽ വലിയ താല്പര്യമാണ്. മാഷ് കൃഷി ചെയ്ത എന്തെങ്കിലും പുതിയ സാധനങ്ങളൊക്കെ എല്ലാവർക്കും കൊടുക്കുന്ന പോലെ ഞങ്ങൾക്കും തന്നയക്കും. ഒരിക്കൽ സ്നോബോൾ എന്നൊരു സാധനം തന്നു. ഒരു വർഷം മുൻപ് അവസാനം കണ്ടപ്പോ അവോക്കാഡോ ആണ് കൊണ്ട് വന്നത്.
വേനലവധിയ്ക്ക് അച്ഛൻ മാനന്തവാടി ആശുപത്രിയിൽ പോവുമ്പോ ഞങ്ങളെയും കൊണ്ട് പോവും. അന്ന് ടൗണിൽ ജോലി ചെയ്തിരുന്ന മനു അങ്ക്ൾന്റെ അടുത്ത് ഞങ്ങളെ ആക്കും. അവിടെന്ന് മനു അങ്ക്ൾ ഞങ്ങളെ മാനന്തവാടിയിലെ വീട്ടിലേക്ക് കൊണ്ട് പോവും. അവിടെ അന്ന് പെൺകുട്ടികളിൽ ഏറ്റവും ഇളയ ആളായ ഉഷ ആന്റി ഉണ്ടാവും. ബാക്കി മൂന്ന് പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞിരുന്നു.
ഉഷ ആന്റി ഞങ്ങളെ പുഴയിൽ കൊണ്ട് പോവും, നല്ല തെളിഞ്ഞ വെള്ളമായിരുന്നു മാനന്തവാടി പുഴയിൽ. വെള്ളത്തിൽ കുറെ നേരം കളിയും, കുളിയും. പിന്നെ അവിടെ അടുത്ത് ഉഷ ആന്റിടെ ഒരു സുഹൃത്തുണ്ട് - ഒരു വലിയ ഇല്ലത്താണ് അവര് താമസിച്ചിരുന്നത്. അവിടത്തെ ജാനകിചേച്ചിയുടെ കൂടെ കുറെ നേരം. പിന്നെ കുറെ നേരം ഉഷ ആന്റിയുടെ കൂടെ ഉഷ ആന്റി തുന്നുന്നതൊക്കെ നോക്കിയിരിക്കും. ഒരിക്കൽ ഉഷ ആന്റി തുന്നുമ്പോൾ സൂചിയുടെ അടിയിൽ കൈ വെച്ചിരിക്കുകയായിരുന്നു. എന്റെ അനിയൻ അന്നൊരു കൊച്ച് കുട്ടിയാണ്. അവൻ ആ മെഷീന്റെ ചക്രം തിരിച്ച് സൂചി ഉഷ ആന്റിടെ കയ്യിലേക്ക് തറച്ച് കയറി. ഒന്ന് കരഞ്ഞത് പോലുമില്ല ഉഷ ആന്റി. എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട് - വീട്ടിൽ ആരോടും ഇത് പറയരുതെന്ന്. വീണ്ടും വീണ്ടും ഉഷ ആന്റി അത് പറഞ്ഞു. ഞാൻ ആരോടും പറയില്ല എന്ന് ഉഷ ആന്റി ഉറപ്പ് വരുത്തി. എത്ര വേദന സഹിച്ചിരിക്കും ഉഷ ആന്റി എന്ന് ആലോചിക്കാൻ വയ്യ. അമ്മയ്ക്ക് ഞങ്ങളെ അയക്കാൻ ഇങ്ങനെയും ചില സ്ഥലങ്ങളുണ്ടായിരുന്നു എന്നത് ഒരു അനുഗ്രഹമായിട്ടാണ് ഇപ്പൊ തോന്നുന്നത്. ഓരോ തവണയും എത്ര ക്ഷമയോടെ ആയിരിക്കണം ഉഷ ആന്റിയും, മനു അങ്ക്ളും അമ്മമ്മയും ഞങ്ങളെ നോക്കിയിട്ടുണ്ടാവുക. ഇന്ന് ഒരു അതിഥി വീട്ടിൽ വരുമ്പോ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്കറിയാം. ഒരു മുഴുവൻ ദിവസത്തേക്ക് എന്ന പോലെ ആ വീട്ടിൽ പോയി ഞങ്ങൾ രണ്ട് ചെറിയ കുട്ടികൾ നിന്നിരിക്കുമ്പോ അവരെന്തൊക്കെ ശ്രദ്ധിച്ചിരിക്കണം ഞങ്ങളുടെ കാര്യങ്ങളിൽ. ഒരു അവധിക്കാലത്ത് ഇടയ്ക്കിടയ്ക്ക് പോയി നിൽക്കാൻ അവസരം തന്ന, ഒരിക്കൽ പോലും മുഖം കറുപ്പിക്കാതെ ഞങ്ങളെ നോക്കിയ അമ്മമ്മയോടും, മനു അങ്ക്ൾനോടും, ഉഷ ആന്റിയോടും - പിന്നെ അവിടത്തെ അച്ചാച്ചനോടും ഇപ്പൊ ഒരു പാട് നന്ദി തോന്നുന്നു. എത്ര നല്ലോണം ആണ് അവര് കാര്യങ്ങൾ നോക്കിയിരുന്നത് എന്ന് എത്ര പറഞ്ഞാലും മതിയാവില്ല. കുട്ടികളല്ലേ അത്രയൊക്കെ മതി - എന്നൊരിക്കൽ പോലും അവര് ചിന്തിച്ചില്ല എന്ന് ഇന്ന് മനസ്സിലാവുന്നു. വൈകീട്ട് അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോഴേക്കും തിരിച്ച് മനു അങ്ക്ൾ ന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങളെ എത്തിച്ചിട്ടുണ്ടാവും അവര്. അവിടന്ന് അച്ഛൻ ഞങ്ങളെ വീട്ടിലേക്ക് തിരികെ കൊണ്ട് വരും. തിരിച്ച് വരുമ്പോഴാണ് "ഡ്രൈവിംഗ് പഠിത്തം" അഥവാ "സ്റ്റിയറിങ് പിടിത്തം".
മാനന്തവാടിയിലെ അമ്മമ്മയെ അച്ഛന് വയനാട്ടിൽ നിന്ന് ട്രാൻസ്ഫർ ആയ ശേഷം കണ്ടിട്ടില്ല. ഏകദേശം പന്ത്രണ്ട് വയസ്സിലോ മറ്റോ ആയിരുന്നിരിക്കണം അവസാനം കണ്ടിരിക്കുക. മുഖം മനസ്സിൽ നിന്ന് മാഞ്ഞിരുന്നു. പക്ഷെ, ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുൻപ് മനു അങ്ക്ൾന്റെ കോഴിക്കോട്ടെ വീട്ടിൽ പോയപ്പോൾ അവിടെ അമ്മമ്മയുടെ നല്ലൊരു ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടു. ആധുനികമായ ശൈലിയിൽ പണിത വിശാലമായ ഒരു വീടാണെങ്കിൽ കൂടി വയനാട്ടിലെ ആ പഴ വീട്ടിലെ സമൃദ്ധിയെയും സന്തോഷത്തെയും ഓർമിപ്പിക്കുന്ന പല കാര്യങ്ങളും മനു അങ്ക്ൾന്റെ പുതിയ വീട്ടിലും ശ്രദ്ധിച്ചിരുന്നു. അവിടെ പോയപ്പോൾ അമ്മമ്മയെ ഓർത്ത് പോയി. കുട്ടിക്കാലത്ത് ഞങ്ങളെ നല്ലോണം നോക്കിയതിന് മനസ്സിൽ നന്ദി പറഞ്ഞു.
പറഞ്ഞു വന്നത് മാനന്തവാടി വീട്ടിലേക്ക് പോയിരുന്ന വേനലവധിക്കാലത്തെ ഡ്രൈവിംഗ് പഠിത്തത്തെ കുറിച്ചാണ് - വീണ്ടും അതിലേക്ക്.
ഭാഗം രണ്ട് - റോഡിലെ സൈൻ ബോർഡുകൾ
ഏഴ് വർഷത്തോളമായിരുന്നു വയനാട്ടിൽ ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛന്റെ നാട് പൊന്നാനിയും അമ്മയുടെ നാട് തൃശൂർ ജില്ലയിലും ആണ്. നാട്ടിലേക്ക് പോവുമ്പോ അച്ഛനും അമ്മയും മാറി മാറി കാറോടിക്കും. റോഡ് ട്രിപ്പുകളോടുള്ള കമ്പം തോന്നുന്നത് അവിടെ നിന്നാണ്. ഓണത്തിനൊക്കെ നാട്ടിൽ പോവുമ്പോ ചിലപ്പോ കോരിച്ചൊരിയുന്ന മഴയായിരിക്കും. ഇരുട്ടത്ത് കുഴികളും റോഡ് സൈനുകളും നോക്കുക എന്നത് പിൻ സീറ്റിലിരുന്ന എന്റെയും അനിയന്റെയും ജോലിയാണ്. ഞങ്ങളാണ് അച്ഛന്റെ "നാവിഗേറ്റർമാർ". കുണ്ടും കുഴികളും നിറഞ്ഞ രണ്ട് വരിപ്പാതകളായിരുന്നു അന്നൊക്ക. റോഡിൽ വാഹനങ്ങൾ തീരെക്കുറവ്. 60 കിലോമീറ്റെർ എന്നാൽ കൂടിയ വേഗം എന്നാണർത്ഥം. വേഗത 60 ഇൽ കൂടിയാൽ "റാഷ് ഡ്രൈവിംഗ്" എന്ന് പറയാം! ആ വേഗത്തിൽ വാഹനമോടിക്കാൻ പറ്റുന്ന റോഡുകൾ തന്നെ അന്ന് വിരളം. ആ യാത്രകളിൽ എല്ലാ സൈൻ ബോർഡുകളും ട്രാഫിക്ക് നിയമങ്ങളും അച്ഛൻ ഞങ്ങൾക്ക് പഠിപ്പിച്ച് തന്നിരുന്നു. സൈൻ ബോർഡുകളിൽ വലത്തോട്ടുള്ള ആരോ ആണെങ്കിൽ റോഡിൽ ഒരു വളവ് വലത്തോട്ട് പ്രതീക്ഷിക്കാമെന്നും, ഇടത്തോട്ടുള്ള ആരോ ആണെങ്കിൽ റോഡിൽ ഇടത്തോട്ടുള്ള ഒരു വളവ് എത്താറായെന്നുമൊക്കെയാണ് ആദ്യം പഠിച്ചത്. ഇന്നത്തെ അന്താരാഷ്‌ട്ര നിലവാരമുള്ള റോഡുകളും സൈൻ ബോഡുകളുമല്ല അന്ന്. വെളുത്ത ബോർഡിൽ കറുത്ത എഴുത്തുകൾ, അല്ലെങ്കിൽ മഞ്ഞ ബോഡിൽ കറുത്ത എഴുത്തുകൾ. പിന്നീടെപ്പോഴോ നേവി ബ്ലൂ ബോർഡുകൾ വന്നു - ചുവന്ന ബോർഡറുകൾ ഉള്ളവ. അതായിരുന്നു ഏറ്റവും ഭംഗി തോന്നിയിരുന്ന സൈൻ ബോർഡുകൾ - റിഫ്ലെക്ടർ ഉള്ളത് കൊണ്ട് ഇരുട്ടായ ശേഷവും തെളിഞ്ഞു കണ്ടിരുന്ന ബോർഡുകൾ. ഇവിടെ പോസ്റ്റ് ചെയ്യാൻ നോക്കിയിട്ട് ഒരു ഫോട്ടോ പോലും ഇന്റർനെറ്റിൽ നിന്ന് കിട്ടിയില്ല എന്നത് ഒരു അതിശയമായി തോന്നുന്നു. ഇനി നാട്ടിൽ പോവുമ്പോൾ കുറച്ച് ഫോട്ടോകൾ എടുക്കണം. പഴയ ബോർഡുകൾ കുറച്ചെങ്കിലും അവിടെയിവിടെയെങ്കിലും ഉണ്ടാവുമെന്നാണ് വിശ്വാസം.ഇപ്പോൾ അത്തരം സൈൻ ബോർഡുകൾ കാണാനില്ല. ജംക്ഷൻ വരുമ്പോഴുള്ള സൈൻ ബോർഡ്, ഇടത്ത് നിന്നും ഒരു റോഡ് കയറി വരുന്നുണ്ടെങ്കിൽ ഒരു സൈൻ ബോർഡ്, വലത്ത് നിന്നൊരു റോഡ് വന്ന് നമ്മൾ പോവുന്ന റോഡുമായി യോജിക്കുന്നുണ്ടെങ്കിൽ അതിനൊരു സൈൻ, കയറ്റം ഉണ്ടെങ്കിൽ, ഇറക്കമുണ്ടെങ്കിൽ, സ്പീഡ് ലിമിറ്റ്, ആക്സിഡന്റ് സോൺ - അങ്ങനെ എത്ര റോഡ് സൈനുകൾ. അതിൽ പലതും, ഇന്ന് ഇല്ലാതായി, ചിലത് രൂപാന്തരം പ്രാപിച്ച് ഇന്നത്തെ പച്ച ബോർഡുകൾക്കിടയിൽ സ്ഥാനം പിടിച്ചു.
ഭാഗം മൂന്ന്: മൈസൂർ ബെംഗളൂരു - നാലുവരിപ്പാതയും, നൈസ് റോഡും, ഹൊസൂർ റോഡും
രണ്ടായിരത്തി രണ്ടിലാണ് ഞാൻ ആദ്യമായി ബെംഗളൂരു പോവുന്നത്. അന്ന് ബെംഗളൂരു ആയിട്ടില്ല. ബേംഗ്ളൂർ അഥവാ "ബേങ്ഗളോർ" തന്നെയായിരുന്നു. രാത്രി ബസ്സിലാണ് നാട്ടിലേക്കുള്ള യാത്ര. മൈസൂർ എത്തുന്നത് വരെ ഇഴഞ്ഞാണ് ബസ് നീങ്ങുക. അന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കാമായിരുന്നു ഹൈവേയുടെ പണി നടക്കുകയാണ്, അത് കൊണ്ടാണ് ഇത്ര പതുക്കെ വാഹനങ്ങൾ നീങ്ങുന്നത് എന്നും ഹൈ സ്പീഡ് ഹൈവേ ആണ് വരാൻ പോവുന്നതെന്നുമൊക്കെ.ബെംഗളൂരിൽ എത്തിയ ശേഷമാണ് ഞാൻ ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്നത്. ഞാൻ ഡ്രൈവിംഗ് പഠിച്ച് തുടങ്ങുന്ന കാലത്താണ് ബെംഗളൂരു മൈസൂരു ഹൈവേ നാല് വരിപ്പാത തുറക്കുന്നത്. സിറ്റിയിലെ തിരക്കുകൾ ബൈ പാസ് ചെയ്ത് പുറത്ത് കടക്കാനുള്ള നൈസ് റോഡ് തുറന്നിരുന്നു അന്ന്. ഇന്നുള്ള അത്ര ദൂരം ഉണ്ടായിരുന്നില്ല. പല ഭാഗങ്ങളിലും പണി പൂർത്തിയാവുന്നെ ഉണ്ടായിരുന്നുള്ളൂ.
ലൈസെൻസ് കിട്ടിയ കാലത്ത് വളരെ ആഗ്രഹത്തോടെ കാർ ഓടിച്ചിരുന്നത് - മൂന്ന് റോഡുകളിലാണ് - മൈസൂർ ബാംഗ്ലൂർ നാല് വരിപ്പാതയായിരുന്ന സ്റ്റേയ്റ്റ് ഹൈവേ, നൈസ് റോഡ്, പിന്നെ, ഹൊസൂർ റോഡ് - കൃഷ്ണഗിരി വരെയായിരുന്നുവെന്ന് തോന്നുന്നു ആദ്യം മീഡിയനുള്ള റോഡ് വന്നത്. പിന്നെ, ധർമപുരിവരെയും, സേലം വരെയും, അവിനാശിവരെയും, പിന്നെ കന്യാകുമാരി വരെയുമൊക്കെ ആ റോഡുകൾ നീണ്ടു .
ഭാഗം നാല്; ഇക്കഴിഞ്ഞ ആഴ്ചയിലെ ഒരു യാത്ര - എൻ എച്ച് 66
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഡ്രൈവർ എന്റെ അച്ഛനാണ്. ഇപ്പോൾ ഒന്നോ രണ്ടോ വർഷങ്ങളായി അച്ഛൻ കാർ ഓടിക്കാറില്ല. എന്നാലും ഓടിച്ചിരുന്ന കാലത്ത് - ഒരു സേഫ് ഡ്രൈവർ ആയിരുന്നു അച്ഛൻ. വണ്ടിയോടും ഡ്രൈവിങ്ങിനോടും പ്രത്യേക ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും ഒരു പരിധിയിൽ കൂടിയ വേഗതയിൽ അച്ഛൻ വണ്ടിയോടിച്ച് കണ്ടിട്ടില്ല. നാട് വരെയൊക്കെ ഒറ്റയ്ക്ക് സുഖമായി ഓടിക്കും. പണ്ട് അംബാസഡറും ഫിയറ്റും ഒക്കെ ഓടിച്ച് ശീലിച്ച അച്ഛന് മാരുതി ഒരു അതിശമായായിരുന്നു. പവർ സ്റ്റിയറിംഗ് വരുന്നതിന് മുൻപ് തന്നെ ഞങ്ങളോട് പറയുമായിരുന്നു - "നോക്ക് ഒറ്റ വിരലിൽ കൺട്രോൾ ചെയ്യാനുള്ളതേയുള്ളൂ മാരുതി" എന്നൊക്കെ. :)എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാൻ അച്ഛൻ പലതവണ നോക്കിയിരുന്നു. പഠിത്തവും ഹോസ്റ്റെലുമൊക്കെയായി ഓരോ തവണയും ലൈസെൻസ് എടുക്കുന്നത് മുടങ്ങിപ്പോവും. എങ്കിലും ലൈസെൻസ് എടുത്ത ശേഷവും എന്റെ സൈഡിലിരുന്നു എന്റെ ഓടിക്കലിനെ കുറിച്ച് കമന്റ് അടിക്കും. ആദ്യത്തെ ഒരു പത്ത് വർഷത്തോളം നല്ലതൊന്നും പറഞ്ഞ് കേട്ടിട്ടില്ല. ഇപ്പൊ കാര്യമായി കുറവുകളൊന്നും പറയാറില്ല. എങ്കിലും, "എന്താ ഡ്രൈവറേ ഹമ്പ് കണ്ടില്ലേ?" എന്നൊക്കെ ചോദിക്കും, ശരിയാണ്. ഹമ്പ് കണ്ടാൽ ഇന്നും ഗിയർ ഡൌൺ ആക്കാൻ എനിക്കൊരു സാവകാശവും മടിയുമുണ്ടെന്ന് ഇതെഴുതുമ്പോൾ തോന്നുന്നു.
പത്ത് പതിനഞ്ച് വർഷത്തോളം ബെംഗളൂരു കോഴിക്കോട് റൂട്ടിൽ ഞങ്ങൾ എല്ലാ ബെംഗളൂർക്കാരെയും പോലെ സ്ഥിരമായി വണ്ടിയോടിച്ച് വരാറുണ്ടായിരുന്നു. ഓരോ തവണയും ആ റോഡുകളെ കുറിച്ച് അച്ഛനോട് വിശേഷങ്ങൾ പങ്ക് വെയ്ക്കും. അന്നത്തെ നാല് വരി മൈസൂർ ബെംഗളൂരു റോഡ്, നൈസ് റോഡ്, പിന്നെ ഗുണ്ടൽപ്പേട്ട വരെയുള്ള പാത ഇരട്ടിപ്പിക്കൽ - എല്ലാം പറയും.
അവിടത്തെ റോഡുകളെ കുറിച്ച് അച്ഛനോട് വിശദമായി പറഞ്ഞ് കൊടുത്തിട്ടുണ്ട് എന്നതല്ലാതെ ആ റോഡിലൂടെ ഒരിക്കലും അച്ഛനെ കൊണ്ട് പോയിട്ടില്ലായിരുന്നു. അച്ഛന്റെ ബെംഗളൂരു വരവ് എപ്പോഴും ബസ്സിലും ട്രെയിനിലുമൊക്കെ തന്നെയായിരുന്നു.
ഇത്തവണത്തെ അവധിക്ക് നാട്ടിൽ പോവാൻ പ്ലാൻ ഇട്ടിരുന്നപ്പോൾ എൻ എച്ചിന്റെ പണി ഇത്രത്തോളം കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. അച്ഛമ്മയെ കാണാൻ പോയപ്പോൾ തീരെ പ്രതീക്ഷിക്കാതെ ഒന്നേകാൽ മണിക്കൂറിൽ പൊന്നാനി എത്തി! അടുത്ത ദിവസം തൃശൂർ പോയി.
അച്ഛനെ ഷോട്ട്ഗണ്ണിൽ ഇരുത്തി കാറോടിച്ചപ്പോൾ എനിക്ക് കാര്യമായി ഒന്നും തോന്നിയില്ല. ശ്രദ്ധ മുഴുവൻ അച്ഛനെ പോലെ ഡ്രൈവിങ്ങിൽ മാത്രമായിരുന്നു. കേരളത്തിലെ റോഡുകൾ ഇപ്പോൾ ഇന്ത്യയിലെ മറ്റേത് സ്ഥലത്തെ റോഡുകളും പോലെയായി എന്ന് അച്ഛനോട് പറഞ്ഞു.
ഞാൻ പറഞ്ഞിട്ട് അച്ഛനാണ് മുകളിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ എടുത്തത്. അച്ഛന്റെ മടിയിലിരുന്ന് ആളും വണ്ടിയുമൊന്നുമില്ലാത്ത പനമരം മാനന്തവാടി റോഡിൽ സ്റ്റിയറിംഗ് പിടിച്ച ആ പന്ത്രണ്ട് വയസ്സുകാരിയാണ് ഇന്ന് അച്ഛനെയും അമ്മയെയും കൊണ്ട് ആറ് വരിപ്പാതയിലൂടെ അവരെയും വണ്ടിയിലിരുത്തി ഇങ്ങനെ ഓടിച്ച് പോയതെന്ന ഒരു തിരിച്ചറിവ് ഈ വീഡിയോ വീണ്ടും കണ്ടപ്പോഴാണ് ഉണ്ടായത്. കാലം എത്ര വേഗമാണ് കടന്ന് പോവുന്നത്!









