Sunday, 14 May 2017

എന്റെ കിവി


വെള്ളിയാഴ്ചയാണ് പുതിയ ജോലിയിൽ ഓഫ് ദിവസം. ശനിയും ഞായറും ഓഫിസിൽ വരുമ്പോ ആകെ ഒരു മടിയാണ്.. ഈയിടെയായി ശനിയും ഞായറും കാര്യമായി പണിയുമില്ല.. ക്ലിക്ക് വ്യൂ പഠിക്കുക എന്ന മട്ടിലാണ് ഇപ്പൊ ഇരിപ്പ്.

ഇന്നലെയെന്തോ ആകെയൊരു മടി. ധന്യനെ കാണാൻ കൊറേ ദിവസമായി പ്ലാൻ ഇടുന്നു. 
വെറുതെയൊന്ന് വിളിച്ചു നോക്കി. ഓഫിസിന്റെ അടുത്താണ് ധന്യേന്റെ വീട്. 
വിളിച്ചപ്പോ - വീട്ടില് ബിരിയാണിയുണ്ട്.. തിന്നാൻ വരുന്നോന്നു!
പിന്നെ ഒന്നും ആലോചിച്ചില്ല... 
 
കാണാൻ തന്നെ തീരുമാനിച്ചു. ഓഫിസിൽ നിന്ന് മുങ്ങുന്ന പണി കുറെ കാലമായി ചെയ്യാറില്ല. (ഇപ്പോഴത്തെ ബോസ് എന്റെ എഫ്. ബി. യിലുണ്ട്. ഈ പോസ്റ്റൊന്നും വായിക്കാനുള്ള സമയമില്ലാത്ത ആളാണ് എന്ന ധൈര്യത്തിൽ തന്നെ ഇത് ഇവിടെ പോസ്റ്റുന്നു. രണ്ടും കല്പിച്ചു മുങ്ങി. കണ്ണന്റെ അടുത്ത് പറഞ്ഞു - വിജയ് സാറിനോട് പറയണം ഞാൻ പോവുകയാണ്ന്ന് പറയാൻ..     
അഭിമോന്റെ കൂടെ 


ടു വീലേറൊക്കെ ഓടിക്കുമെന്നു വീമ്പു പറയുകയല്ലാതെ ധന്യ അതൊന്നും ഓടിക്കുമെന്ന് തോന്നുന്നില്ല. എനിക്ക് വീട്ടിലേക്കുള്ള വഴി കാണിച്ചു തരാൻ പാതി വഴി വരെ വന്നത് ഒരു ഓട്ടോ പിടിച്ചാണ്.. 

ഈ ഔട്ടർ റിങ്  റോഡിൻറെ ഒരു കാര്യമേ.. ഒരു പത്തു കിലോമീറ്റർ കൂടി ചുറ്റേണ്ടി വന്നു റോഡിൻറെ എതിർ വശത്തു തന്നെ കാത്തു നിന്ന ധന്യേന്റെ അടുത്തെത്താൻ.. 

ഔട്ടർ റിങ് റോഡിനെ പറ്റി പറഞ്ഞപ്പോഴാ..
 

പണ്ട് പണ്ട്.. അതായത് രണ്ടായിരത്തി രണ്ടിൽ.. ഞാൻ ഈ നഗരത്തിൽ എന്റെ പി. ജി. പ്രൊജക്റ്റ് ചെയ്യാൻ വന്നത്. ആ വർഷമാണ് ധന്യ പി. ജി. ചെയ്യാൻ ഇവിടെ വന്നത്. ധന്യേന്റെ മൂത്ത ചേട്ടന്റെ (ആള് ഇന്ന് ഇല്ല) കൂടെയായിരുന്നു ധന്യേന്റെ താമസം.  ഇടക്കിടെക്ക് എന്റേം ഭവാനീന്റേം സ്നേഹയുടേം കൂടെ വന്ന് നിൽക്കും കക്ഷി. പഴേ റൂം മേറ്റ് അങ്ങനെ പിന്നേം ഒരു ടെംപററി റൂം മേറ്റ് ആയി. 

ആ കാലത്തു ബാംഗ്ലൂർ നഗരത്തിൽ എവിടെ പോണമെങ്കിലും നേരെ മജെസ്ടിക്കിലേക്കു ബസ് കയറും. എന്നിട്ട് പോവണ്ട സ്ഥലത്തിന്റെ പേര് നോക്കി ഏതു പ്ലാറ്റഫോമിൽ നിന്നാ ബസ് കിട്ടുക എന്ന് നോക്കും. അവിടെ നിന്നാണ് പിന്നെ ബസ്സിൽ കയറി പോവുന്നത്. 

അതായത് മാറത്തഹള്ളിയിൽ താമസിച്ചിരുന്ന എനിക്ക് ഐ. ടി. പി. എൽ പോണമെങ്കിൽ ഞാനാദ്യം മാറത്തഹള്ളിയിൽ നിന്ന് മജെസ്റ്റിക് പോവും. അവിടെ നിന്ന് ഐ. ടി. പി. എൽ. ബസ്സിൽ കയറും! ഉദാഹരണം പറഞ്ഞ സിനാരിയോ ഇതിത്തിരി എഗ്‌സാജെറേറ്റഡ് ആണെങ്കിലും       
ഏകദേശം അങ്ങനെയൊക്കെ തന്നെയായിരുന്നു അവസ്ഥ. ധന്യേനെ കാണാൻ മാറത്തഹള്ളിയിൽ നിന്ന് ബി. ടി. എം പോവാനും ഇങ്ങനെയായിരുന്നു ചെയ്യുക. പിന്നെയൊരു ദിവസം ധന്യയാണ്  നമ്പർ : 500 ബസ് പരിചയപ്പെടുത്തി തരുന്നത്. മാറത്തഹള്ളി ബ്രിഡ്ജ് സ്റ്റോപ്പിൽ നിന്ന് ഒരു തിരക്കുമില്ലാത്ത ഒരു റോഡ് വഴി ബി. ടി. എം എത്തുകയെന്നാണ് ഒരു അദ്ഭുതമായിരുന്നു.

ഔട്ടർ റിങ് റോഡ് ഇന്ന് വീണ്ടും ഒരു പാട് മാറി പോയി. രണ്ടായിരത്തി പന്ത്രണ്ടിൽ ബാംഗ്ലൂർ വിട്ട് കോഴിക്കോട്ടേക്ക് പോവുമ്പോ ഫ്ലൈ വറുകളുടെ പണി തകൃതിയായി നടക്കുകയാണ്. 
പിന്നെ രണ്ടായിരത്തി പതിനാലിൽ തിരിച്ചെത്തി ഒരു സിനിമ കാണാൻ വന്നപ്പോഴാ.. ഔട്ടർ റിങ് റോഡ് ഒരു പിടിയും തരാത്ത ഒരു സ്‌ട്രെച് ആയി മാറിപ്പോയിയെന്നു മനസ്സിലായത്.. 

എന്തായാലും ധന്യേന്റെ കൂടെ കാത്തു നിന്ന മോന്റെ ചീത്ത വിളി കേൾക്കേണ്ടി വന്നില്ല എന്ന് പറഞ്ഞാ മതിയല്ലോ. കൂടെ അപ്പൂസില്ലാതിരുന്നത് ഭാഗ്യം.. റോഡ് കണ്ടു പിടിക്കാനുള്ള എന്റെ കറക്കത്തില് അവന് പ്രാന്തായി പോയേനെ. 

ധന്യേന്റെ വീട് - നടവരമ്പത്തെ അവരുടെ വീട് അത് പോലെ പുനർജ്ജനിപ്പിച്ചിരിക്കുന്നു ധന്യ. 
ഞാനും അഭി മോനും കൂടി ധന്യേൻറെ ബിരിയാണിയൊക്കെ തിന്നു. പിന്നെ ധന്യേന്റെ വെജിറ്റബിൾ ഗാർഡനീന്നു അഥവാ വീട്ടിന്റെ പുറകിലത്തെ കൊച്ചു പറമ്പീന്ന് ചാമ്പക്കയും തിന്നു.   
സുഹൃത്തുക്കൾ ന്ന് പറഞ്ഞാൽ സ്നേഹത്തിനപ്പുറം ഒരു ബഹുമാനവും ഉണ്ടാവുമെന്ന് തോന്നുന്നു. . ഇന്നലെയാ അത് തോന്നിയത്. അത് കൊണ്ടാണീ ബ്ലോഗ്. ധന്യയോട് എന്നും ഒരു ആരാധനയായിരുന്നു. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്ന ധന്യടെ അച്ഛന്റെ പൊളിറ്റിക്കൽ വ്യൂസ് ഒന്നും ധന്യക്കില്ലായിരുന്നു. പക്ഷെ, ആ അച്ഛന്റെ വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും ആകെ തുകയാണ് ധന്യ എന്ന് എനിക്കെപ്പഴും തോന്നിയിരുന്നു. ഇത്രയും efficient ആയ മറ്റൊരു സ്ത്രീയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഒരു ജാഡകളുമില്ലാതെ എന്റെ പഴയ കിവി :)

വൈകീട്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ഒരു കാര്യം ഓർത്തത്. ധന്യേനെ ഇതിന് മുൻപ് കണ്ടത് പത്തു വർഷങ്ങൾക്ക് മുമ്പാണ്!  

2 comments:

  1. കൊള്ളാം.

    'ന്റെ' എന്ന് പറയുന്നത്‌ വളരെ അരോചകമാണു കേട്ടോ!!!

    ReplyDelete
  2. മെട്രൊ സിറ്റിയിൽ വെച്ച്ഒ
    ഒരു പതിറ്റാണ്ടിന് ശേഷം കിവിയെ
    കണ്ട് ധന്യയായി.
    അതെയ് ഒരു കിവിയെ കാണാൻ
    ന്യൂസിലാന്റിൽ പോവാൻ വരെ ഇത്ര
    പാടുപെടേണ്ടി വരില്ല ...!

    ReplyDelete